Saturday, June 29, 2013

ഏകാധിപത്യത്തിന് തിരിച്ചടി; ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍

പെരുമ്പാവൂര്‍: ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തിയ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സ്വന്തം കക്ഷിയിലെ അംഗങ്ങളില്‍ നിന്ന് തിരിച്ചടി. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും  വിപ്പിന്റെ ചുമതലയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മിനി ഷാജു ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.കെ മുഹമ്മദ്കുഞ്ഞിനേയും വിപ്പായി ടി.ജി ബാബുവിനേയും തെരഞ്ഞെടുത്തു. മിനി ഷാജു സെക്രട്ടറി സ്ഥാനത്ത് തുടരും. യോഗത്തില്‍ കോണ്‍ഗ്രസിന്റെ പന്ത്രണ്ട് മെമ്പര്‍മാരില്‍ ഏഴു പേരും പങ്കെടുത്തിരുന്നു. മിനി ഷാജു, പി.കെ മുഹമ്മദ്കുഞ്ഞ്, ടി.ജി ബാബു, എം.വി ബെന്നി, കെ.പി പൈലി, എന്‍.ഒ ജോര്‍ജ്, ദീപ അനില്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തന്നെ പുതിയ നേതാവിനേയും വിപ്പിനേയും തെരഞ്ഞെടുത്ത വിവരം ഇവര്‍  പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.  
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സെക്രട്ടറി മുന്‍കയ്യെടുത്ത് മീറ്റിംഗ് വിളിച്ചുകൂട്ടിയത്. യോഗം വിളിയ്ക്കാന്‍ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടപ്പോഴാകട്ടെ, പ്രസിഡന്റ് കത്ത് വാങ്ങി കീറി ദൂരെ എറിയുകയും ചെയ്തു.  
പതിനാറംഗ ഭരണ സമിതിയില്‍  യു.ഡി.എഫിന്  പതിമൂന്ന് മെമ്പര്‍മാരാണ് ഉള്ളത്. ഇതില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം ഉള്‍പ്പെടുന്നു. ബാക്കിയുള്ള പന്ത്രണ്ട് കോണ്‍ഗ്രസ് മെമ്പര്‍മാരില്‍ ഏഴു പേരും പ്രസിഡന്റിന് എതിരാണ്. പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും വാര്‍ഡ് മെമ്പര്‍മാരെ പരസ്യമായി അവഹേളിക്കുന്നതുമാണ് എതിര്‍പ്പിന് കാരണം. 
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും മാര്‍ച്ചില്‍ ഡി.സി.സി പ്രസിഡന്റിനും ഇവര്‍ പരാതി നല്‍കിയിരുന്നു.  പ്രസിഡന്റു സ്ഥാനത്തുനിന്ന് അന്‍വര്‍ മുണ്ടേത്തിനെ മാറ്റണമെന്നതായിരുന്നു മെമ്പര്‍മാരുടെ ആവശ്യം.
എന്നാല്‍, ഭൂരിപക്ഷം മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും നേതൃത്വം യാതൊരു നടപടികളും കൈക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നതും നേതാവിന്റെ ചുമതലയില്‍ നിന്ന് അന്‍വര്‍ മുണ്ടേത്തിനെ പുറത്താക്കിയതും. ഇനിയും നേതൃത്വം ഇതേ നിലപാടാണ് തുടരുന്നതെങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം.

മംഗളം 29.06.2013

No comments: