Wednesday, June 26, 2013

പെരിയാറ്റിലെ മുങ്ങിമരണം: കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പെരുമ്പാവൂര്‍: ഒക്കല്‍ തുരുത്ത് പാറക്കടവില്‍ മുങ്ങിമരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
മീന്‍ പിടിക്കുന്നതിനിടയില്‍ ചെറുവഞ്ചി മുങ്ങി മരിച്ച പെരുമറ്റം മാടപ്പുറം അനിലി (40) നും  വെള്ളിമറ്റം ഷാജിയുടെ മകന്‍ ഹരികൃഷ്ണ (14) നുമാണ്  ഇന്നലെ ഒക്കല്‍ നിവാസികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ പത്തുമണിയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ എസ്.എന്‍.ഡി.പി ഗുരുമണ്ഡപത്തിന് സമീപം പൊതു ദര്‍ശനത്തിന് വച്ചു. പിന്നീട് മൃതദേഹങ്ങള്‍  വീടുകളിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. അതിനുശേഷം ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് വഞ്ചിമറഞ്ഞ് അപകടമുണ്ടായത്. അനില്‍ നീന്തി കരക്കടുത്തതാണ്. നീന്തലറിയാത്ത ഹരികൃഷ്ണനെ രക്ഷിക്കാന്‍ തിരിച്ച് നീന്തുമ്പോഴാണ് മരണത്തിന്റെ പിടിയില്‍പ്പെട്ടത്. വഞ്ചിയിലുണ്ടായിരുന്ന തേനൂരാന്‍ അശോകന്റെ മകന്‍ ശ്രീരാജ് കരക്ക് നീന്തി കയറി നാട്ടുകാരോട് അപകട വിവരം അറിയിക്കുകയായിരുന്നു. ഫയല്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അനിലിനേയും ഹരികൃഷ്ണനേയും രക്ഷിക്കാനായില്ല.
ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്റെ മരണത്തെതുടര്‍ന്ന് ഇന്നലെ സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല. ഇതിനുപുറമെ  സംസ്‌കാര സമയമായ രണ്ടുമുതല്‍ നാലുവരെ ഒക്കല്‍ മേഖലയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു

മംഗളം 26.06.2013

No comments: