Tuesday, June 25, 2013

ഐരാറ്റുപാടശേഖരത്തില്‍ നട്ട മാവുകള്‍ പറിച്ചു നീക്കാന്‍ കളക്ടറുടെ ഉത്തരവ്

പെരുമ്പാവൂര്‍: നഗരസഭ അതിര്‍ത്തിയിലുള്ള ഐരാറ്റുപാടശേഖരത്തില്‍ നട്ട മാവുകള്‍ പറിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തണ്ണീര്‍ത്തട നിയമം കാറ്റില്‍പ്പറത്തി നെല്‍വയലില്‍ വലിയ കൂനകള്‍ കൂട്ടി ഇവിടെ സ്വകാര്യ വ്യക്തികള്‍ മാവ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാടശേഖര സമിതി അംഗങ്ങള്‍ തുടര്‍ച്ചയായി കൃഷി ഇറക്കുന്നതിന് തൊട്ടുചേര്‍ന്നുള്ള കൃഷി നിലത്തിലായിരുന്നു ഇത്. ക്രമേണ നിലം നികത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിനെതിരെ പാടശേഖര സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ഒടുവില്‍ ആര്‍.ഡി.ഒ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ മാവു നട്ടവര്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. പക്ഷേ ആര്‍.ഡി.ഒ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടി. അതേതുടര്‍ന്നാണ് പാടശേഖര സമിതി ജില്ലാ കളക്ടറെ സമീപിച്ചത്. 
പരാതിക്കാരേയും നിലം ഉടമകളേയും വില്ലേജ്, കൃഷി ഓഫീസര്‍മാരേയും വിചാരണ ചെയ്തതിനുശേഷമാണ് പരിവര്‍ത്തനം ചെയ്യപ്പെട്ട നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഈ നിലങ്ങള്‍ കളക്ടറുടെ അനുമതിയില്ലാതെ തുടര്‍ന്ന് ക്രയവിക്രയം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.

മംഗളം 25.06.2013

No comments: