Monday, June 17, 2013

സി.പി.എം നേതാവിനെതിരെയുള്ള ലൈംഗികാരോപണം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും

പെരുമ്പാവൂര്‍: സി.പി.എം നേതാവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ  ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും  ആരോപണം നേരിടുന്ന നേതാവ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണെന്നതിനാലാണ് വിഷയം ജില്ലാകമ്മിറ്റിയ്ക്ക് കൈമാറിയത്.
പാര്‍ട്ടിയുടെ പട്ടണത്തിലെ പ്രധാന ചുമതല വഹിയ്ക്കുന്ന നേതാവിന് പാര്‍ട്ടിയംഗമായ ഒരാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അടുത്തിടെ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്നത്. ജില്ലാ സെക്രട്ടറി ദിനേശ് മണിയും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ ചില ഏരിയാകമ്മിറ്റി അംഗങ്ങള്‍ ശക്തമായി രംഗത്ത് വന്നെങ്കിലും നേതാവ് ആരോപണം പൂര്‍ണ്ണമായി നിഷേധിച്ചു. രാവിലെ പത്തിന് തുടങ്ങിയ യോഗം വൈകിട്ട് ഏഴിനാണ് അവസാനിച്ചത്.
പാര്‍ട്ടിയുടെ വനിതാ സാംസ്‌കാരിക സംഘടനയുടെ ജില്ലാ പ്രസിഡന്റായ ഒരു കോളജ് അദ്ധ്യാപികയുമായി ബന്ധപ്പെട്ടാണ് ആരോപണം. നാളുകളായി ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു വരികയാണെന്നാണ് ആരോപണം. 
ഒരു പൊതുമേഖല സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ ഇവരുടെ ഭര്‍ത്താവ് അറിയാതെ അദ്ധ്യാപിക തന്റെ കാര്‍ 2011-ല്‍ വിറ്റതും പാര്‍ട്ടി നേതാവും അദ്ധ്യാപികയും ഒരേ കമ്പനിയുടെ കാറുകള്‍ വാങ്ങിയതുമാണ് ഭര്‍ത്താവിന്  സംശയമുണ്ടാക്കിയതത്രേ. ഇതേതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നിരീക്ഷിയ്ക്കന്‍ തുടങ്ങി. രാത്രി വൈകിയും ഭാര്യയുടെ മൊബൈലിലേയ്ക്ക് കോളുകള്‍ വരുന്നതും മദ്രാസില്‍ ബി.ടെകിന് പഠിയ്ക്കുന്ന മകളെ കാണാന്‍ പോകുമ്പോള്‍ നേതാവ് വീട്ടില്‍ വരാറുള്ളതും ഇദ്ദേഹം മനസിലാക്കി. 
ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ അദ്ധ്യാപിക യു.ജി.സി പരിശീലനത്തിനായി ഡല്‍ഹിയിലേയ്ക്ക് പോയപ്പോള്‍ നേതാവും ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് ബോംബേയിലേയ്‌ക്കെന്നും ജോലി സ്ഥലത്ത് കോയമ്പത്തൂര്‍ക്കെന്നുമായിരുന്നു പറഞ്ഞത്. ഇതിനിടെ ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു അദ്ധ്യാപികയുടെ നമ്പറില്‍ ഭര്‍ത്താവ് ബന്ധപ്പെട്ടപ്പോള്‍ ടീച്ചര്‍ ഭര്‍ത്താവിനൊപ്പം പോയെന്നായിരുന്നു മറുപടി.
ഇതോടെ, ഭര്‍ത്താവ് അന്നത്തെ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനോട് ഇതു സംബന്ധിച്ച പരാതി അറിയിച്ചു. നടപടിയെടുക്കാമെന്ന് ആദ്യം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഭര്‍ത്താവിനോട് വിഷയം വിട്ടുകളയാനാണെത്രേ സെക്രട്ടറി ഉപദേശിച്ചത്. നേതാവിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇനി ഇത് ആവര്‍ത്തിയ്ക്കില്ലെന്നും ഉറപ്പു നല്‍കി. 
എന്നാല്‍ വീണ്ടും ബന്ധം തുടര്‍ന്നതോടെ ഏപ്രില്‍ മാസം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഭര്‍ത്താവ് രേഖാമൂലം പരാതി നല്‍കി. മൂന്നു സിമ്മുകളില്‍ നിന്നായി തന്റെ ഭാര്യക്ക്  വന്ന ഫോണ്‍ നമ്പറുകളുടെ വിശദാംശം സഹിതമായിരുന്നു ഇത്. ആര്‍ക്കും സംശയം തോന്നാതിരിയ്ക്കാനായി മൂന്നു നമ്പറുകളും തന്റെ പേരിലോ ഭാര്യയുടെ പേരിലോ സംഘടിപ്പിച്ചതാണെന്നും പറയുന്നു. പ്രതിദിനം നാപതുകോളുകള്‍ വരെ ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്നും അവ പലപ്പോഴും പാതിരാത്രിയിലാണെന്നും പരാതിയിലുണ്ടായിരുന്നു. പിണറായി പരാതി ജില്ലാകമ്മിറ്റിയ്ക്ക് ഫോര്‍വേഡ് ചെയ്തു. എന്നാല്‍, പി ശശിയുടേയും ഗോപി കോട്ടമുറിയ്ക്കലിന്റേയും വിഷയങ്ങള്‍ക്ക് പിന്നാലെ ഒരു ലൈംഗികാപവാദം കൂടി പാര്‍ട്ടിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അപ്പോഴേയ്ക്ക് ജില്ലാ സെക്രട്ടറിയായി വന്ന ദിനേശ് മണിയുടേത്. ആരോപണ വിധേയനായ നേതാവിനെ ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കരുതെന്നും അദ്ദേഹം ഉപദേശിച്ചുവെന്നാണ് അറിയുന്നത്. ഇത് പിണറായി പക്ഷത്തുള്ള ശക്തനായ ഒരു എം.പിയുടെ സമ്മര്‍ദ്ദഫലമാണെന്നും കേള്‍ക്കുന്നു.
ഇതിനിടെ, പാര്‍ട്ടിയില്‍ നേതാവിനോട് എതിര്‍പ്പുള്ള വിഭാഗം സംഭവം ഏറ്റെടുത്തിരുന്നു. അവിഹിത ബന്ധം സംബന്ധിച്ച ഊമക്കത്തുകള്‍ വ്യാപകമായി പ്രചരിയ്ക്കപ്പെട്ടു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തു. 
ഈ സാഹചര്യത്തിലാണ് ഇന്നലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നത്. ശക്തമായ വാദപ്രതിവാദങ്ങള്‍ കമ്മിറ്റിയിലുണ്ടായെന്നാണ് സൂചന. ഒടുവില്‍ ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.

മംഗളം 16.06.2013




No comments: