Saturday, June 15, 2013

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണ സമിതിയോഗം അലങ്കോലപ്പെട്ടു



കാരുണ്യ ഹൃദയതാളം പദ്ധതി

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതിയുടെ നടത്തിപ്പിലെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളംവച്ചതിനെതുടര്‍ന്ന് വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണ സമിതിയോഗം അലങ്കോലപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 14 ന് ചേര്‍ന്ന യോഗവും തീരുമാനങ്ങള്‍ എടുക്കാതെ പിരിഞ്ഞിരുന്നു.
ഹൃദയതാളം പദ്ധതിക്ക് വേണ്ടി പിരിച്ച തുകയുടെ വിവരങ്ങള്‍ ഭരണസമിതി യോഗത്തിന് മുന്നില്‍ വയ്ക്കണമെന്ന നിര്‍ദ്ദേശം പ്രസിഡന്റ് തള്ളിയതിനെതുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ഇതിനിടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇറങ്ങിപ്പോവുകയായിരുന്നു. 
കഴിഞ്ഞ മാസം നടന്ന യോഗത്തിലും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്. എന്നാല്‍ യോഗം ചേരാതെ തന്നെ  നിരവധി തീരുമാനങ്ങള്‍ എടുത്തതായി മിനിട്‌സില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസിഡന്റിനെതിരെ പഞ്ചായത്തില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. 
അതിനിടെ, വിവാദമായ കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിനു വേണ്ടി രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ഒരു ഭരണ സമിതി അംഗംകൂടി രാജിവച്ചു. 
ഉപതെരഞ്ഞെടുപ്പിലൂടെ ഭരണ സമിതിയിലേക്ക് എത്തിയ 20-ാം വാര്‍ഡ് മെമ്പര്‍ കെ.ഇ കുഞ്ഞുമുഹമ്മദാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിന് രാജികത്ത് സമര്‍പ്പിച്ചത്. ഭരണപക്ഷത്തുനിന്ന് രാജി വെക്കുന്ന അഞ്ചാമത്തെ അംഗമാണിത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ കോണ്‍ഗ്രസിന്റെ മെര്‍ളി റോയിയേയാണ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് ആദ്യം രാജിവയ്ക്കുന്നത്. അനധികൃത പണപ്പിരിവിന്റെ പേരില്‍ പദ്ധതി വിവാദമായതിനെതുടര്‍ന്ന് കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരം നിയമകുരുക്കില്‍പെടാതിരിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു രാജി. 
തൊട്ടുപിന്നാലെ  പ്രധാന ഘടകകക്ഷി ആയ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും സൊസൈറ്റിയില്‍ നിന്ന് രാജി വച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ലീഗ് പഞ്ചായത്തുകമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇവരുടെ രാജി. റാഫിയ ഇബ്രാഹിം, നസീമ റഹിം, കെ.പി അബ്ദുല്‍ ജലാല്‍ എന്നിവരായിരുന്നു രാജിവച്ചത്. ഇതില്‍ റാഫിയ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റാണ്. 
കുഞ്ഞുമുഹമ്മദുകൂടി രാജി വച്ചതോടെ പദ്ധി നടത്തിപ്പില്‍ ഭരണ പക്ഷത്തുതന്നെ തീവ്രമായ എതിര്‍പ്പാണെന്ന് വ്യക്തമായി. 23 അംഗങ്ങളുള്ള ഭരണ സമിതിയില്‍ യു.ഡി.എഫിന് 16 സീറ്റുകളും പ്രതിപക്ഷമായ എല്‍.ഡി.എഫിന് 7 സീറ്റുകളുമാണ് ഉള്ളത്. ഭരണ പക്ഷത്തുള്ളവരുടെ എതിര്‍പ്പുകൂടിയാവുമ്പോള്‍ പദ്ധതി നടത്തിപ്പില്‍ നിന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്നോട്ട് പേകേണ്ടിവരും.
കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ ആണ് ആദ്യം രംഗത്ത് വന്നത്. ഒരേ ക്രമ നമ്പറുകളില്‍ കൂപ്പണുകള്‍ അടിച്ചും കൗണ്ടര്‍ ഫോയിലില്ലാതെ ഇവ വ്യാപകമായി വിറ്റും ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നായിരുന്നു ആരോപണം. പ്ലൈവുഡ് കമ്പനികള്‍, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവായിരുന്നു. പദ്ധതിയുടെ വിശ്വാസ്യത കൂട്ടാന്‍ അപേക്ഷ ഫോറത്തില്‍ ഭാഗ്യക്കുറി ഓഫീസറുടെ സ്ഥാനം വരെ ദുരുപയോഗം ചെയ്തു. ഇതിനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവം വിവാദമായപ്പോള്‍ തന്നെ ഈ പദ്ധതി പഞ്ചായത്തിന്റേതല്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അതോടെ പദ്ധതിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി. ഇവര്‍ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായി തുടരുമ്പോഴാണ് ഭരണ പക്ഷത്തുള്ളവരും പദ്ധതിക്കെതിരെ രംഗത്ത് വരുന്നത്. ഭരണ പക്ഷ അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ഓരോരുത്തരായി പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ഭരണ സമിതിയിലെ പ്രമുഖരായ ചിലരുടെ രാജി തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് സൂചന. 

മംഗളം 14.06.2013

No comments: