Sunday, June 23, 2013

അറയ്ക്കപ്പടി-മംഗലത്തുനട റോഡ് തകര്‍ന്നു

പുനര്‍നിര്‍മ്മിച്ചിട്ട് മൂന്നുമാസം മാത്രം

പെരുമ്പാവൂര്‍: മൂന്നുമാസം മുമ്പ് ടാര്‍ ചെയ്ത അറയ്ക്കപ്പടി മംഗലത്തുനട റോഡ് തകര്‍ന്നു. നാല്‍പതു ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മ്മിച്ച ഈ റോഡ് ഇപ്പോള്‍ പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായി. 
മഴക്കാലം തുടങ്ങിയതോടെ അറയ്ക്കപ്പടി, പെരുമാനി ഭാഗത്തുള്ള ജനത്തിന് യാത്ര ക്ലേശം രൂക്ഷമായി. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ നിരന്തരം അപകടത്തില്‍പ്പെടുന്നു. കാല്‍നട യാത്ര തീര്‍ത്തും അസാധ്യമാണ്. 
ടാറിംഗ് തുടങ്ങിയപ്പോള്‍ത്തന്നെ പണിയുടെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്ത് മെമ്പര്‍ കെ.വി വാസുദേവനും അപാകതകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊതുമരാമത്തുവകുപ്പ് എന്‍ജിനീയറും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയോടെ പണി പൂര്‍ത്തീകരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 
അപാകതകളില്ലാതെ റോഡ് അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്നും നിര്‍മ്മാണത്തില്‍ വീഴ്ച  വരുത്തിയ കരാറുകരാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബേസില്‍ കുര്യാക്കോസും സെക്രട്ടറി എ.എച്ച് ഷിഹാബും അറിയിച്ചു.

മംഗളം 23.06.2013



No comments: