Wednesday, June 5, 2013

കോടികളുടെ തട്ടിപ്പ്: യുവതി അറസ്റ്റില്‍

പെരുമ്പാവൂര്‍: സംസ്ഥാന വ്യാപകമായി വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പങ്കാളിത്തമുള്ള യുവതി പോലീസ് പിടിയിലായി.
ചങ്ങനാശ്ശേരി വൈ.എം.സി.എ യ്ക്ക് സമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍ വീട്ടില്‍ സോമരാജന്റെ മകള്‍ സരിത എസ് നായരാണ് പിടിയിലായത്. തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്നും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പുലര്‍ച്ചെ ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്‍ ഒളിവിലാണ്.
സോളാര്‍ പവര്‍ പ്ലാന്റുകളും ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി പ്ലാന്റുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള വിന്റ് മില്‍ ഫാമുകളും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം ചിറ്റൂര്‍ റോഡില്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം രണ്ടു മാസം മുമ്പ് അടച്ചുപൂട്ടി പ്രതികള്‍ മുങ്ങുകയായിരുന്നു.
2012-ല്‍ മുടിക്കലുള്ള കുറ്റപ്പാലില്‍ സജ്ജാതിന് വിന്റ് മില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 4050000 രൂപ കബളിപ്പിച്ചിരുന്നു. ഈ കേസില്‍ നടന്ന അന്വേഷണമാണ് സരിതയുടെ അറസ്റ്റില്‍ എത്തിച്ചത്.
തിരുവനന്തപും കവടിയാര്‍ ഭാഗത്ത് ക്രഡിറ്റ് ഇന്ത്യ എന്ന പേരില്‍ നടത്തിയ തട്ടിപ്പ് സ്ഥാപനത്തിന്റെ പേരില്‍ ബിജുവും സരിതയും 2010-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ആര്‍.ബി നായര്‍, ലക്ഷ്മി നായര്‍ എന്നി പേരുകളില്‍ ഇവര്‍ കൊച്ചിയില്‍ പുതിയ സ്ഥാപനം തുടങ്ങിയത്. ഇവരുടെ തട്ടിപ്പു സംബന്ധിച്ച് കേരള മുഖ്യ മന്ത്രി, റേഞ്ച് ഐ.ജി എന്നിവര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. 
ഇതേതുടര്‍ന്ന് റേഞ്ച് ഐ.ജി പത്മകുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി റോയി, ക്രിസ്പിന്‍ സാം, എസ്.ഐ സുധീര്‍ മനോഹര്‍, എ.എസ്.ഐ മാരായ രവി, റജി വറുഗീസ്, സി.പി.ഒ മാരായ നന്ദകുമാര്‍, പ്രസാദ്, ഇക്ബാല്‍, സീമ, പ്രീജ, റെനി, അജിത എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. സരിതയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടത്തിയ നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് പോലീസ് പറയുന്നു.

മംഗളം 4.06.2013


No comments: