Saturday, June 15, 2013

സോളാര്‍ തട്ടിപ്പ് കേസ്: സരിത.എസ്.നായര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍  അറസ്റ്റിലായ സരിത എസ്. നായര്‍ക്ക്  കോടതി ജാമ്യം നിഷേധിച്ചു.
സംസ്ഥാനതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന കേസില്‍ പിടിയ്ക്കപ്പെട്ട സരിതയ്ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിയ്ക്കാനും ഒളിവില്‍പോകാനും സാദ്ധ്യതയുണ്ടെന്ന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രമുഖര്‍ ബന്ധപ്പെട്ട കേസായതിനാല്‍ മറ്റു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചേക്കാം. ഈ സാഹചര്യത്തിലായിരുന്നു ജാമ്യനിഷേധം.
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് ഈ മാസം മൂന്നിന് പുലര്‍ച്ചെ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇവരെ കഴിഞ്ഞ ആറിന് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധിയ്ക്ക് ശേഷം പതിമൂന്നിന് പോലീസ് ഇവരെ കോടതിയില്‍ തിരിച്ചേല്‍പ്പിച്ചു.  കോടതി ഇവരെ കാക്കനാടുള്ള ജില്ലാ ജയിലിലേയ്ക്ക്  റിമാന്റ് ചെയ്തു. ഇതേ തുര്‍ന്നാണ് സരിത ഇന്നലെ ജാമ്യത്തിന് ശ്രമിച്ചത്. 
അതേസമയം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയും തെളിവെടുക്കുന്നതിന് വേണ്ടിയും മറ്റു പോലീസ് സ്റ്റേഷനുകളിലേയ്ക്ക് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. കാരണം സംസ്ഥാനത്ത് പല സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഓരോ കേസുകള്‍ സംബന്ധിച്ചും തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണ്. എന്നാല്‍, ഇതിനു വേണ്ടി അതത് പോലീസ് സ്റ്റേഷനുകള്‍ പ്രദേശത്തുള്ള കോടതികളില്‍ നിന്നുള്ള പ്രൊഡക്ഷന്‍ വാറണ്ട് ജില്ലാ ജയിലില്‍ ഹാജരാക്കേണ്ടതുണ്ട്. 

മംഗളം 15.06.2013

No comments: