Saturday, June 15, 2013

വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രം പ്രൈമറി ഹെല്‍ത്ത് സെന്ററായി തരംതാഴ്ത്താന്‍ നീക്കം

പെരുമ്പാവൂര്‍: ദേശീയ പൊതുജനാരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തിയ വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തെ പ്ലൈമറി ഹെല്‍ത്ത് സെന്ററായി തരം താഴ്ത്താന്‍ ഗൂഢനീക്കം. ഇതിനെതിരെ ഇന്ന് മാനവദീപ്തി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തും.
1978 ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ച ഈ ആതുരാലയത്തെ നിയോജകമണ്ഡലത്തിലെ മാതൃക ആശുപത്രിയായി ഉയര്‍ത്തിയിരുന്നു. പട്ടികജാതിക്കാര്‍ക്കുള്ള പ്രത്യേക ഘടക പദ്ധതിയില്‍പ്പെടുത്തി ഒരു കോടിയോളം ചെലവഴിച്ച് നാല് നിലകളിലായി നിര്‍മ്മിച്ച നാല്‍പത് കിടക്കകളുള്ള ആശുപത്രിയാണിത്. ഓപ്പറേഷന്‍ തീയറ്റര്‍, എക്‌സ് റേ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ വിശാലമായ കെട്ടിട സമുച്ചയമാണ് ഇവിടെയുള്ളത്. 
എന്നാല്‍ പിന്നീട് ആശുപത്രിക്ക് നേരെയുള്ള പരിഗണന കുറഞ്ഞു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവന്‍ കദളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ പുതിയ നിയമനങ്ങള്‍ നടത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആശുപത്രിക്ക് ആംബുലന്‍സും അനുവദിച്ചു.
എങ്കിലും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആശുപത്രിയില്‍ അഞ്ച് സ്‌പെഷിലിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും വേണമെന്ന നിബന്ധന ഇതു വരെ പാലിച്ചില്ല. ഇത് സംബന്ധിച്ച് ഡി.എം.ഒ നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കൂടാതെ ആശുപത്രിയെ തരംതാഴ്ത്താനുള്ള നീക്കവും തുടങ്ങി. 
ഈ സാഹചര്യത്തിലാണ് മാനവദീപ്തിയുടെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രിക്ക് മുന്നുല്‍ കൂട്ടധര്‍ണ നടത്തുന്നത്. ധര്‍ണ മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി നിര്‍വ്വഹിയ്ക്കുമെന്ന് മേഖല കണ്‍വീനര്‍ എം.പി എല്‍ദോ അറിയിച്ചു.

മംഗളം 12.06.2013

No comments: