Saturday, June 15, 2013

പെരുമ്പാവൂര്‍ പട്ടണം ക്യാമറ കണ്ണുകള്‍ക്ക് കീഴിലാവുന്നു

പെരുമ്പാവൂര്‍: അനുദിനം കുറ്റകൃത്യങ്ങളും അനിഷ്ട സംഭവങ്ങളും ഏറുന്ന സാഹചര്യത്തില്‍ പട്ടണം മുഴുവന്‍സമയ ക്യാമറാ നിരീക്ഷണത്തിലാവുന്നു. ഇതിനു വേണ്ടി പത്തുലക്ഷം രൂപയോളം മുതല്‍ മുടക്കും.
ടൗണിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടണത്തില്‍ ഇരുപത്തിയഞ്ചോളം ക്യാമറകള്‍ സ്ഥാപിയ്ക്കാനാണ് തീരുമാനം. നിലവില്‍ കാലടി കവലയില്‍ മാത്രമാണ് ക്യാമറകള്‍ ഉള്ളത്. ഔഷധി ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, കോലഞ്ചേരിക്കവല, പാലക്കാട്ടുതാഴം, ആശുപത്രി ജംഗ്ഷന്‍ എന്നിങ്ങനെ പട്ടണത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിയ്ക്കുന്നുണ്ട്. ചിലയിടത്ത് രണ്ടും മൂന്നും ക്യാമറകള്‍ ഉണ്ടാവും. 
ഇവ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഡിവൈ.എസ്.പി ഓഫീസിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം സദാ നിരീക്ഷിയ്ക്കും. അതുവഴി, കുറ്റകൃത്യങ്ങള്‍ ഗണ്യമായി നിയന്ത്രിയ്ക്കാന്‍ കഴിയും. കാലടി കവലയില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ പ്രധാനമായും ഗതാഗത നിയമങ്ങളുടെ ലംഘനങ്ങള്‍ പരിശോധിയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പട്ടണം മുഴുവന്‍ ക്യാമറാ നിരീക്ഷണത്തിലാവുന്നതോടെ എല്ലാത്തരം നിയമലംഘനവും പോലീസിന്റെ കണ്ണില്‍പ്പെടും.
ടൗണിലെ വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെയാണ് ക്യാമറകള്‍ സ്ഥാപിയ്ക്കുന്നത്. ഇതിനു പുറമെ ഇവരെ ഉള്‍പ്പെടുത്തി പ്രത്യേക സെക്യൂരിറ്റി ഫോറത്തിനും രൂപം നല്‍കിയിട്ടുണ്ട്. നിശ്ചിത എണ്ണം കടകള്‍ക്ക് ഒരു സെക്യൂരിറ്റി എന്ന നിലയില്‍ നിയമിയ്ക്കാനും ധാരണയുണ്ട്.
പട്രോളിങ്ങിന് പോലീസിനെ സഹായിയ്ക്കുന്നത് ഉള്‍പ്പടെ നിരവധി ചുമതലകളാണ് ഫോറം അംഗങ്ങള്‍ക്കുള്ളത്. ജി ജയപാല്‍, എം.കെ രാധാകൃഷ്ണന്‍, ജിജി, അനില്‍ സി.എസ്, വിജയന്‍ പി.എം, കെ.ഇ നൗഷാദ്, അനില്‍ കുമാര്‍ എന്‍ തുടങ്ങിയവരാണ് സെക്യൂരിറ്റി ഫോറം അംഗങ്ങള്‍.
ക്യാമറകള്‍ സ്ഥാപിയ്ക്കുന്ന ഏജന്‍സികളില്‍ നിന്ന് ഉടന്‍ ക്വട്ടേഷന്‍ വിളിച്ച് ഇവ വാങ്ങുമെന്നും യോഗത്തില്‍ തീരുമാനമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

മംഗളം 15.06.2013

No comments: