Tuesday, June 25, 2013

മഴ തോരുന്നില്ല; മുടക്കുഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍

പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും മുടക്കുഴ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍.
മുടക്കുഴ മുറിയ്ക്കല്‍ സൈമണ്‍പോള്‍, ഇടയത്ത് വിജയന്‍, എന്‍.വി രാജപ്പന്‍, പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കൊമ്പനാട് സ്വദേശി കെ.ജി വിജയന്‍ എന്നിവരുടെ വാഴകള്‍ കാറ്റില്‍ വീണു. ആലിയാട്ടുകുടി എ.ജി ജോയിയുടെ റബര്‍ മരങ്ങള്‍ കാറ്റില്‍ മറിഞ്ഞു വീണു. ഇതിനുപുറമെ ജാതി, കൊക്കൊ, മരച്ചീനി തുടങ്ങിയ വിളകളും നശിച്ചു പോയിട്ടുണ്ട്.
മുടക്കുഴ വലിയ തോട് ദിവസങ്ങളായി കവിഞ്ഞൊഴുകുകയാണ് ഇതേ തുടര്‍ന്ന് തുരുത്തി, കടവുങ്കല്‍, മുപ്പത്തി, മുടക്കുഴ പാടശേഖരങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിയതാണ് ഇത്ര ശക്തമായ വെള്ളക്കെട്ടിന് കാരണമെന്ന് കൃഷിവികസന സമിതിയംഗം ടി.കെ സണ്ണി ചൂണ്ടിക്കാട്ടി. തോടിന്റെ വീതി കുറവും മറ്റൊരു കാരണമാണ്. 
കഴിഞ്ഞദിവസം ബ്രാങ്കോട്ടില്‍ പ്രസാദിന്റെ വീടിനും കാറിനും മേല്‍ മരം വീണിരുന്നു. 
കൃഷി നശിച്ചവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും ടി.കെ സണ്ണി ആവശ്യപ്പെട്ടു.

മംഗളം 25.06.2013

No comments: