Friday, October 26, 2007

എസ്‌.എന്‍.ഡി. പി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം മുറുകി

എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്റ്റു സ്ഥാനത്തേയ്ക്ക്‌ മത്സരിയ്ക്കാന്‍ നിറപറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കുന്നു.
പെരുമ്പാവൂറ്‍: രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെ വെല്ലുന്നമട്ടില്‍ കുന്നത്തുനാട്‌ എസ്‌.എന്‍.ഡി.പി യുണിയണ്റ്റെ ഇലക്ഷന്‍ പ്രചാരണം ചൂടുപിടിച്ചു.

കൂറ്റന്‍ ബഹുവര്‍ണ്ണ ഫ്ളക്സ്‌ ബോര്‍ഡുകള്‍ താലൂക്കിലുടനീളം സ്ഥാപിച്ചുകഴിഞ്ഞു. നൂറുകണക്കിന്‌ വാഹനങ്ങള്‍ പ്രചരണാര്‍ത്ഥം തലങ്ങും വിലങ്ങും ഓടുകയാണ്‌. ഇതിനുപുറമെ നോട്ടീസ്‌ പ്രചരണവും ഓരോ ശാഖകളിലും നടക്കുന്ന യോഗങ്ങളും വേറെ.

പെരുമ്പാവൂറ്‍, അങ്കമാലി, കുന്നത്തുനാട്‌ നിയോജക മണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ്‌ താലൂക്ക്‌ യൂണിയണ്റ്റെ പരിധിയിലുള്ളത്‌. കോലഞ്ചരി തമ്മാനിമറ്റം മുതല്‍ ചാലക്കുടി പുഴയുടെ അടുത്തുവരെ ഈ പ്രദേശം നീണ്ടുകിടക്കുന്നു. ആകെയുള്ള 76950 അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 1539 അംഗങ്ങള്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. ഇവരോരുത്തരേയും നേരില്‍കാണാനുള്ള ശ്രമത്തിലാണ്‌ സ്ഥാനാര്‍ത്ഥികള്‍.

ഒമ്പത്‌ വര്‍ഷമായി അധികാരത്തിലുള്ള ടി.എ വിജയണ്റ്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ നിറപറ ബ്രാണ്റ്റ്‌ ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ കെ.കെ.ആര്‍ ഗ്രൂപ്പിണ്റ്റെ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍ രംഗത്തുവന്നതാണ്‌ ഈ തെരഞ്ഞടുപ്പിണ്റ്റെ സവിശേഷത. ഒട്ടേറെ അഴിമതി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന നിലവിലുള്ള പാനലിനെതിരെ എസ്‌.എന്‍.ഡി.പി യൂണിയന്‌ സൌജന്യമായി രണ്ടര ഏക്കറോളം സ്ഥലം വിട്ടുകൊടുത്ത സ്ഥാപക നേതാക്കളിലൊരാളുടെ മകനും രംഗത്തുണ്ട്‌.

വലിയ ലാഭത്തില്‍ നടന്നുപോന്ന ജ്യോതി തീയേറ്റര്‍ അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കിയെന്നും കെ.ആര്‍ ബേക്കേഴ്സിന്‌ വഴിവിട്ട്‌ എസ്‌.എന്‍ ആര്‍ക്കേഡ്‌ വാടകയ്ക്ക്‌ നല്‍കിയെന്നുമാണ്‌ നിലവിലുള്ള ഭരണസമിതിയ്ക്ക്‌ എതിരെയുള്ള പ്രധാന ആരോപണങ്ങള്‍. ധനാപഹരണത്തിന്‌ എതിരെ പോലീസ്‌ കേസുള്ള ഭരണ സമിതി അംഗങ്ങളില്‍ ചിലര്‍ യൂണിയന്‍ കണക്കുകളില്‍ തിരിമറി നടത്തിയതായും സൂചനകളുണ്ട്‌.
ഇതിനൊക്കെയെതിരെ കലാപക്കൊടി ഉയര്‍ത്തിയ വിമതപക്ഷത്തിനൊപ്പം കര്‍ണനെ പോലുള്ള പ്രമുഖര്‍ നേതൃനിരയിലേയ്ക്ക്‌ വരികയായിരുന്നു. ഗുരുദേവമൂല്യങ്ങള്‍ക്കു വേണ്ടിയും അഴിമതിയ്ക്ക്‌ എതിരെയും ഉള്ള ധര്‍മ്മ സമരമെന്ന നിലയിലാണ്‌ ഒരു വിഭാഗം ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷിയ്ക്കുന്നത്‌.
ഇതിനിടെ കെ.കെ കര്‍ണനെതിരെ അപവാദ പ്രചരണം നടത്താന്‍ പേരുവയ്ക്കാതെ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്ത വാഹനം കാലടി പോലീസ്‌ പിടിച്ചെടുത്ത സംഭവവുമുണ്ടായി.

No comments: