Monday, October 15, 2007

മണ്ണുതിരിമറി: നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയേക്കും

പെരുമ്പാവൂറ്‍: നഗരസഭയുടെ പച്ചക്കറി മാര്‍ക്കറ്റ്‌ -വ്യാപാര സമുച്ചയ വളപ്പില്‍ നിന്ന്‌ മാറ്റിയ ൨൫ ലോഡ്‌ മണ്ണ്‌ കാണാതായതു സംബന്ധിച്ച്‌ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടേക്കും.
മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ കുറ്റസമ്മതവുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇവര്‍ പോലും അറിയാതെ രണ്ട്‌ അജ്ഞാത വാഹനങ്ങളില്‍ മണ്ണുകടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനാണ്‌ തീരുമാനം. നഗരസഭാ അതിര്‍ത്തിയില്‍ സ്ഥലമില്ലാത്തതിനാല്‍ ലോഡ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ നല്‍കിയ വിശദീകരണം. പച്ചക്കറി ചന്തയ്ക്ക്‌ അടുത്ത്‌ സ്ഥലമില്ലാത്തതിനാല്‍ മണ്ണ്‌ റോഡരികിലിട്ടപ്പോള്‍ പാര്‍ക്കിങ്ങിനുള്ള ഇടം നഷ്ടപ്പെട്ടുവെന്ന്‌ കാട്ടി ഓട്ടോ റിക്ഷാ തൊഴിലാളുകള്‍ പ്രശ്നമുണ്ടാക്കി. അതിനാലാണ്‌ മണ്ണ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോകേണ്ടി വന്നതത്രേ.
എന്നാല്‍ മുഴുവന്‍ മണ്ണും മുനിസിപ്പല്‍ ലൈബ്രറി ഗ്രൌണ്ടില്‍ നിക്ഷേപിയ്ക്കണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ നിര്‍ദേശം. പക്ഷെ മണ്ണ്‌ അവിടെ ഇട്ടിട്ടില്ല. ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിയ്ക്കാനായി മത്സ്യ ചന്തയില്‍ നിന്നും എടുത്ത മണ്ണ്‌ മാത്രമാണ്‌ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്‌. അനുവാദമില്ലാതെ പുറത്ത്‌ കൊണ്ടുപോയ മണ്ണ്‌ ഇത്‌ മാറ്റിയവര്‍ തന്നെ തിരികെ കൊണ്ടുവരാമെന്ന്‌ ഏറ്റിരിയ്ക്കുകയാണ്‌. അതിനു പുറമെ മണ്ണുമാറ്റാന്‍ ചുമതലപ്പെടുത്തിയവര്‍ അറിയാതെ രണ്ടു നിസാന്‍ ടിപ്പര്‍ ലോറികളിലായി അഞ്ചു ലോഡിലേറെ മണ്ണ്‌ ആരോ കൊണ്ടുപോയെന്നറിയുന്നു. നമ്പറുകള്‍ വച്ച്‌ പോലീസില്‍ പരാതിപ്പെടാന്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.
അജ്ഞാത വാഹനങ്ങളില്‍ കൊണ്ടു പോയ മണ്ണ്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.ഫാത്തിമാ ബീവിയുടെ ഒത്താശയോടെ ചേലാമറ്റത്തെ ഒരു സ്വകാര്യ വ്യക്തിയ്ക്ക്‌ ഇറക്കിക്കൊടുക്കുകയായിരുന്നുവെന്ന ആരോപണമാണ്‌ ഇതിനിടെ ശക്തിപ്പെടുന്നത്‌. എന്നാല്‍ ഇത്‌ ചെയര്‍പേഴ്സണ്‍ നിഷേധിച്ചിട്ടുണ്ട്‌. നിര്‍മ്മാണഘട്ടത്തിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കം ഷോപ്പിങ്ങ്‌ കോംപ്ളക്സിനു ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കാനായി ബുധനാഴ്ച രാവിലെ മുതല്‍ ഉച്ച വരെയാണ്‌ ഇവിടെ മണ്ണെടുത്തത്‌. ഇരുപത്‌ അടിയിലേറെ താഴ്ചയില്‍ നിന്ന്‌ എടുത്ത മണ്ണ്‌ എവിടെ പോയെന്ന്‌ ഇപ്പോഴും ആര്‍ക്കും അറിയില്ലെന്നതാണ്‌ വസ്തുത. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടും മറ്റും നഗര സഭയ്ക്ക്‌ മണ്ണിണ്റ്റെ ആവശ്യം ഏറെയുണ്ട്‌. ഇതിനൊക്കയുള്ള മണ്ണിപ്പോള്‍ വില കൊടുത്തു വാങ്ങുകയാണ്‌. ഈ സാഹചര്യത്തില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരിമറി ഭരണസമിതി യോഗത്തില്‍ വലിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയേക്കും(ഒക്ടോബര്‍ അഞ്ച്‌)

No comments: