Wednesday, July 17, 2013

തുടര്‍ച്ചയായ മഴ: പെരുമ്പാവൂര്‍ മേഖലയില്‍ 3 കോടിയുടെ കൃഷിനാശം

പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്ത മഴയിലും അതുവഴിയുണ്ടായ വെള്ളപ്പൊക്കത്തിലും മേഖലയില്‍ 3 കോടിയുടെ കൃഷിനാശമുണ്ടായതായി കേരള കര്‍ഷക സംഘം.
മെയ് അവസാനം മുതല്‍ ഇക്കഴിഞ്ഞ ഒന്നരമാസക്കാലം പെയ്ത മഴയിലാണ് കൃഷിനാശം ഉണ്ടായതെന്ന് കര്‍ഷക സംഘം മുടക്കുഴ വില്ലേജ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 75000 ത്തോളം ഏത്തവാഴകള്‍ മാത്രം മഴയില്‍ നശിച്ചിട്ടുണ്ട്. 25 ഏക്കറിലുണ്ടായിരുന്ന മരച്ചീനി കൃഷിക്ക് നാശമുണ്ടായി. 15 ഓളം എക്കറിലെ പച്ചക്കറി കൃഷിയും നശിച്ചു..
ജാതി മറിഞ്ഞും ഒടിഞ്ഞും കായ് കൊഴിഞ്ഞും ഉണ്ടായ നഷ്ടം മാത്രം ഏഴര രക്ഷത്തിലേറെ വരും. 350 ലേറെ റബര്‍ മരങ്ങളാണ് മഴയില്‍ മറഞ്ഞത്.
സഹകരണ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്താണ് ചെറുകിട കര്‍ഷകരായ പലരും കൃഷി ഇറക്കിയത്. ഇവര്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ് കൃഷിനാശത്തിലൂടെ സംഭവിച്ചത്. അടിയന്തിരമായി കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി.
കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എസ് മോഹനന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്  കെ.എന്‍ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി സുകുമാരന്‍, എം.ഐ ബീരാസ്, വി.പി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു

മംഗളം 17.07.2013

No comments: