Thursday, July 4, 2013

സ്വപ്‌നങ്ങള്‍ വില്‍ക്കാനെത്തിയ സഹോദരങ്ങള്‍ ലക്ഷങ്ങളുമായി മുങ്ങി

പെരുമ്പാവൂര്‍: സിനിമയില്‍ അഭിനയിയ്‌ക്കാന്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത്‌ സഹോദരന്‍മാരായ യുവാക്കള്‍ മുങ്ങിയെന്ന്‌ പരാതി.
നടുവട്ടം നീലീശ്വരം പട്ടയ്‌ക്കന്‍ വീട്ടില്‍ വില്‍സണ്‍ പോള്‍, ജയിംസ്‌ പോള്‍ എന്നിവര്‍ക്കെതിരെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പിയ്‌ക്കാണ്‌ പരാതി. പത്തൊമ്പത്‌ പേരാണ്‌ പരാതിക്കാര്‍. ഇവരില്‍ നിന്ന്‌ മുപ്പതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെ തട്ടിച്ചുവെന്നാണ്‌ ആക്ഷേപം.
സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ട്‌ എന്ന സിനിമയ്‌ക്ക്‌ പുതുമുഖ താരങ്ങളേയും ബാലതാരങ്ങളേയും ആവശ്യമുണ്ടെന്ന്‌ കാണിച്ച്‌ ലോക്കല്‍ ചാനലുകളില്‍ പരസ്യം ചെയ്‌തായിരുന്നു തട്ടിപ്പ്‌. പരസ്യം കണ്ട്‌ ബന്ധപ്പെട്ടവരെ പെരുമ്പാവൂര്‍ ഫാസ്‌ ഓഡിറ്റോറിയത്തില്‍ വിളിച്ചുവവരുത്തി ഓഡിഷന്‍ നടത്തി. എത്തിയ എല്ലാവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ്‌ ആയി നൂറു രൂപ വീതവും സ്റ്റേജ്‌ പ്രോഗ്രാമിന്‌ വേണ്ടി 200 രൂപ വീതവും വാങ്ങി. പിന്നീട്‌ കീഴില്ലം സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചും കീഴില്ലം റബര്‍ ഉത്‌പാദക സഹകരണ സംഘം ഹാളില്‍ വച്ചും അഭിനയപരിശീലനം നടത്തി. ഒടുവില്‍ വേങ്ങൂര്‍ എല്‍.പി സ്‌കൂളില്‍ സിനിമയുടെ ചില ഭാഗങ്ങളും മലയാറ്റൂര്‍ അടിവാരത്തില്‍ ചില നൃത്തരംഗങ്ങളും ചിത്രീകരിയ്‌ക്കുകയും ചെയ്‌തു. ഇതിനിടയിലാണ്‌ പലരില്‍ നിന്നായി വന്‍തുകകള്‍ തട്ടിയെടുത്തത്‌.
ഇതിനിടെ മിസ്‌ഡ്‌ കോള്‍, പേജ്‌ നമ്പര്‍ 303 തുടങ്ങിയ സിനിമകളും ഉടന്‍ പുറത്തുവരുമെന്ന്‌ ഇവര്‍ അറിയിച്ചു. അവയുടെ പേരിലും പലരില്‍ നിന്ന്‌ പണം വാങ്ങി.
പിന്നീട്‌ വില്‍സണേയും ജയിംസിനേയും കാണാതാവുകയായിരുന്നു. ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ്‌ തങ്ങള്‍ തട്ടിപ്പിന്‌ ഇരയാവുകയായിരുന്നുവെന്ന്‌ പരാതിക്കാര്‍ക്ക്‌ മനസ്സിലായത്‌. 

മംഗളം 4.07.2013 

No comments: