Thursday, November 27, 2008

പി.കെ. വി സ്മാരക മന്ദിര വിവാദം സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌

17.10.2008

പെരുമ്പാവൂറ്‍: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്ക്‌ സ്മാരകം നിര്‍മ്മിയ്ക്കുന്നതിന്‌ വേണ്ടി സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ സ്വകാര്യ ട്രസ്റ്റിന്‌ വിട്ടുകൊടുത്തതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌.

കൂവപ്പടി ബ്ളോക്ക്‌ സ്റ്റാര്‍ച്ച്‌ ആണ്റ്റ്‌ സാഗോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഭൂമി പി.കെ.വിയുടെ മറവില്‍ സി.പി.ഐ തട്ടിയെടുത്തുവെന്നാണ്‌ സംഘത്തിണ്റ്റെ ആദ്യ ഓഹരിയുടമയായ കാളംമാലി കെ.പി പൌലോസ്‌ പത്രസമ്മേളനത്തില്‍ ആരോപിയ്ക്കുന്നത്‌. ഒരു സെണ്റ്റ്‌ ഭൂമിയ്ക്ക്‌ കേവലം ഇരുപത്‌ രൂപ മാത്രമുണ്ടായിരുന്ന 1961-ല്‍ 100 രൂപ വിലയുള്ള 600 ഷെയര്‍ സമാഹരിച്ചാണ്‌ സംഘത്തിണ്റ്റെ തുടക്കം. ഓഹരിയുടമകളില്‍ പലരും ജീവിച്ചിരുപ്പുണ്ട്‌. എന്നാല്‍ അവരെ അറിയിയ്ക്കാതെ അതീവ രഹസ്യമായി സി.പി.ഐ സ്ഥലം തട്ടിയെടുക്കുകയായിരുന്നു.

വാര്‍ഡ്‌ മെമ്പറും ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റുമായ താന്‍ പോലും അറിയാതെയാണ്‌ ട്രസ്റ്റിണ്റ്റെ രൂപീകരണമെന്ന്‌ പത്രസമ്മേളനത്തില്‍ ജോയി പൂണേലി പറയുന്നു. തൊട്ടടുത്ത വാര്‍ഡിലെ മെമ്പറായ ദേവസി ജോസഫും പത്രവാര്‍ത്തകളിലൂടെയാണ്‌ പി.കെ.വി സ്മാരകമന്ദിര നിര്‍മ്മാണത്തിണ്റ്റെ വിവരം അറിയുന്നത്‌. പി.കെ.വിയുടെ മക്കളോ മറ്റ്‌ കുടുംബാംഗങ്ങളോ ട്രസ്റ്റിലില്ല. അംഗങ്ങളില്‍ ഒരാളൊഴികെ മുഴുവന്‍ ആളുകളും സി.പി.ഐ നേതാക്കളാണ്‌. ആ നിലയ്ക്ക്‌ പുല്ലുവഴിയില്‍ പണിയുന്നത്‌ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസാണ്‌. അതിനു വേണ്ടി സംഘം വക ഭൂമി ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ റവന്യു വകുപ്പ്‌ ഭരിയ്ക്കുന്ന സി.പി.ഐ രഹസ്യമായി കൈവശപ്പെടുത്തുകയായിരുന്നുമെന്നും ജോയി പൂണേലി ചൂണ്ടിക്കാട്ടി.

മുന്‍മന്ത്രി കെ.ജി.ആര്‍ കര്‍ത്തയുടെ സഹോദരന്‍ പരേതനായ കെ.ജി മുകുന്ദനും ഫാ.ജോസഫ്‌ നെറ്റിക്കാടനുമായിരുന്നു സംഘം രൂപീകരിയ്ക്കാന്‍ മുന്‍കയ്യെടുത്തത്‌. മരച്ചീനിയുടെ എസന്‍സ്‌ എടുത്ത്‌ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. പത്തുവര്‍ഷത്തോളം നല്ല നിലയില്‍ പ്രവര്‍ത്തിച്ച സംഘം പിന്നീട്‌ നഷ്ടത്തിലായി. പിന്നെ പ്രവര്‍ത്തനം നിലച്ചു. നിലച്ച സ്ഥാപനത്തിണ്റ്റെ വസ്തുവകകള്‍ മോഷ്ടിയ്ക്കപ്പെട്ടു. ഭീമമായ ഈ നഷ്ടം നികത്താന്‍ സംഘത്തിണ്റ്റെ കുറച്ചു ഭൂമി വില്‍ക്കേണ്ടി വരികയും ചെയ്തു.

വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന ഭൂമി പുല്ലുവഴി ആര്‍ട്ട്സ്‌ ആണ്റ്റ്‌ റിക്രിയേഷന്‍ സെണ്റ്റര്‍ (പാര്‍ക്ക്‌ )പ്രവര്‍ത്തകര്‍ ഓഫീസ്‌ നിര്‍മ്മാണത്തിനായി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി ഹാളും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിയ്ക്കാന്‍ രായമംഗലം ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഈ ഭൂമിയ്ക്ക്‌ വേണ്ടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇപ്പോള്‍ സര്‍ക്കാരിനെ സ്വാധീനിച്ച്‌ സി.പി.ഐ ഭൂമി കൈക്കലാക്കിയിരിയ്ക്കുന്നു. പല ട്രസ്റ്റുകള്‍ രൂപീകരിച്ച്‌ അനധികൃത പിരിവുകള്‍ നടത്തിയ ചിലരാണ്‌ ഈ ട്രസ്റ്റിലുള്ളതെന്നും പി.കെ.വി എന്ന മഹാനായ മനുഷ്യണ്റ്റെ പേരില്‍ ധനാപഹരണം നടത്തുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതനുവദിയ്ക്കില്ലെന്നും സമരങ്ങള്‍ക്ക്‌ ഫലം കണ്ടില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രായമംഗലം ഗ്രാമപഞ്ചായത്ത്‌ അംഗം ദേവസി ജോസഫ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി എല്‍ദോ മാത്യു എന്നിവര്‍ വിശദീകരിച്ചു.

No comments: