Wednesday, November 26, 2008

ജനവാസകേന്ദ്രത്തില്‍ പ്രസിങ്ങ്‌ യൂണിറ്റ്‌ തുടങ്ങുന്നതിന്നെരെ പ്രതിക്ഷേധം



27.4.2008

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡില്‍പ്പെട്ട പുല്ലുവഴിയ്ക്കടുത്ത്‌ തായ്ക്കരച്ചിറ ബാലവാടിപ്പടിയില്‍ പ്ളൈവുഡ്‌ പ്രസിങ്ങ്‌ യൂണിറ്റ്‌ തുടങ്ങുന്നതിനെരെ പ്രതിക്ഷേധം.


ജനജീവിതം ദുസഹമാക്കുന്ന യൂണിറ്റിന്നെതിരെ പൌരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ്‌ പ്രതിക്ഷേധിച്ചത്‌. ശാസ്ത്രസാഹിത്യ പരിഷത്ത്‌ മേഖലാ മുന്‍സെക്രട്ടറി വി.എന്‍ അനില്‍കുമാര്‍, രായമംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, മുന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സി.മനോജ്‌, വാര്‍ഡ്‌ മെമ്പര്‍ ലിന്‍സി സാബു, കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡണ്റ്റ്‌ പി.പൈലി, സാജു തരിയന്‍, അനൂപ്‌ കെ.എന്‍ എന്നിവര്‍ പ്രസംഗിച്ചു. പൌരസമിതി കണ്‍വീനര്‍ ബേസില്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തടിമില്ലായി തുടങ്ങിയ സ്ഥാപനമാണിത്‌. 99-ല്‍ നാട്ടുകാരുടെ അനുമതിയില്ലാതെ പ്ളൈവുഡ്‌ യൂണിറ്റാക്കി വികസിപ്പിച്ചു. നാട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ പ്രസിങ്ങ്‌ യൂണിറ്റ്‌ തുടങ്ങാനാണ്‌ ഉടമയുടെ തീരുമാനം. അമ്പതുമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ ബാലവാടി പ്രവര്‍ത്തിയ്ക്കുന്നതു പോലും സ്ഥാപനഉടമ കണ്ടില്ലെന്ന്‌ നടിയ്ക്കുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതിനുപുറമെ പതിനഞ്ചോളം കുടുംബങ്ങള്‍ താമസിയ്ക്കുന്ന നാലുസെണ്റ്റ്‌ കോളനിയും മറ്റു നൂറുകണക്കിന്‌ ആളുകള്‍ താമസിയ്ക്കുന്ന വീടുകളും ഇവിടുണ്ട്‌.


കമ്പനിയില്‍ ഉപയോഗിയ്ക്കുന്ന രാസമാലിന്യങ്ങള്‍ സമീപവാസികളുടെ ജീവന്‌ ഹാനികരമാവുന്നു എന്നതാണ്‌ പ്രധാന പരാതി. ഇത്‌ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു പുറമെ കമ്പനി വളപ്പില്‍ അനധികൃധമായി കുഴല്‍ക്കിണര്‍ സ്ഥാപിച്ചതിനാല്‍ സമീപമുള്ള കിണറുകള്‍ വറ്റിയതായും പരാതിയുണ്ട്‌. കൂടാതെ കൂടുതല്‍ കുതിരശക്തിയുള്ള മോട്ടോറുകള്‍ ഉപയോഗിയ്ക്കുന്നതിനാല്‍ വോള്‍ട്ടേജ്‌ ക്ഷാമവും ഗൃഹോപകരണങ്ങള്‍ കേടുവരുന്നതും പതിവാണ്‌. ഇവിടെ പണിയെടുക്കുന്ന മുപ്പത്തിയഞ്ചോളം അന്യ സംസ്ഥാനതൊഴിലാളികള്‍ ഉപയോഗിയ്ക്കുന്ന കക്കൂസ്‌, കുളിമുറി എന്നിവ വൃത്തിഹീനമായി കിടക്കുന്നതും നാട്ടുകാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.


ഈ സാഹചര്യത്തില്‍ പുതിയ യൂണിറ്റ്‌ വരുന്നതിന്നെതിരെ നാട്ടുകാര്‍ പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക്‌ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ യാതൊരു അന്വേഷണവും നടക്കാത്തതിനാലാണ്‌ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ പൌരസമിതി തീരുമാനിച്ചത്‌.

No comments: