Thursday, November 27, 2008

യുവതിയുടെ മരണം: സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ അന്വേഷണം തുടങ്ങി



21.11.2008

പെരുമ്പാവൂറ്‍: ആരോഗ്യവതിയായ യുവതി ചികിത്സയിലെ വീഴ്ച മൂലം മരിച്ചുവെന്ന പരാതിയെ തുടര്‍ന്ന്‌ കോടതി നിര്‍ദ്ദേശമനുസരിച്ച്‌ സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ കേസ്‌ അന്വേഷണം തുടങ്ങി.


മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24)യാണ്‌ മരിച്ചത്‌. ജേഷ്ഠണ്റ്റെ മകള്‍ വൃന്ദയെ ഡോക്ടറെ കാണിയ്ക്കാനായി ബസില്‍ ആശുപത്രിയിലെത്തിയ സന്ധ്യയുടെ മരണത്തെ പറ്റി അന്വേഷിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷ്‌ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍,രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കണമെന്ന്‌ ഒന്നാം ക്ളാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി പെരുമ്പാവൂറ്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി.


സന്ധ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്തതായും ആശുപത്രി രേഖകള്‍ പിടിച്ചെടുത്തതായും എസ്‌.ഐ സാം ജോസ്‌ മംഗളത്തോട്‌ പറഞ്ഞു. ആശുപത്രി രേഖകള്‍ മെഡിയ്ക്കല്‍ ബോര്‍ഡിനു മുന്നില്‍ വയ്ക്കും. പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പിയ്ക്കാണ്‌ അന്വേഷണ ചുമതല. യുവതിയുടെ മരണത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആശുപത്രി വക ആംബുലന്‍സും തല്ലിതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അന്യജില്ലക്കാരായ രണ്ടുപേര്‍ ഉള്‍പ്പടെ 11 പേര്‍ പോലീസ്‌ പിടിയാലാവുകയും ചെയ്തു. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു. സന്ധ്യയുടെ മരണം ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണെന്ന്‌ കാട്ടി ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി , ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ ഭര്‍ത്താവ്‌ സുരേഷ്‌ പരാതി നല്‍കിയിട്ടുണ്ട്‌. കുത്തിവയ്പിനെ തുടര്‍ന്ന്‌ അവശനിലയിലായ ഭാര്യയെ കാണാനോ മറ്റൊരു ആശുപത്രിയിലേയ്ക്ക്‌ മാറ്റാനോ സാന്‍ജോ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്ന്‌ പരാതിയില്‍ പറയുന്നു. പുറത്തുള്ള മറ്റൊരു ഡോക്ടര്‍ ഇടപെട്ടാണ്‌ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലേയ്ക്ക്‌ പുലര്‍ച്ചെ മാറ്റിയത്‌. നേരം പുലര്‍ന്നപ്പോഴേയ്ക്കും മരണം സംഭവിയ്ക്കുകയും ചെയ്തു.

No comments: