Thursday, November 27, 2008

അനാസ്ഥ മൂലം രോഗി മരിച്ചു; നാട്ടുകാര്‍ ആശുപത്രി തല്ലിതകര്‍ത്തു


11.10.2008
പെരുമ്പാവൂറ്‍: ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചുവെന്ന്‌ ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്‌ സ്വകാര്യ ആശുപത്രി തല്ലിതകര്‍ത്തു. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ആയത്തുപടി മാവേലി വീട്ടില്‍ റാഫേല്‍ (58) മരിച്ചതിനെ തുടര്‍ന്നാണ്‌ ഇന്നലെ നാട്ടുകാര്‍ ടൌണിലെ പ്രമുഖ സ്വകാര്യ ആതുരാലയമായ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തത്‌.

ആശുപത്രിയുടെ സ്വീകരണ ഹാളിലെ കസേരകളും ഗ്ളാസ്‌ ക്യാബിനുകളും ആളുകള്‍ തകര്‍ത്തു. വന്‍പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. ശ്വാസതടസത്തെ തുടര്‍ന്ന്‌ ഈ മാസം 9-നാണ്‌ റാഫേലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്‌. രണ്ടുദിവസത്തെ തുടര്‍ച്ചയായ ചികിത്സയ്ക്ക്‌ ശേഷവും രോഗത്തിന്‌ ശമനമുണ്ടായില്ല. രോഗം മൂര്‍ഛിച്ചിട്ടും രോഗിയെ ഐ.സി യുവിലേയ്ക്ക്‌ മാറ്റാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വാര്‍ഡില്‍ കിടത്തി തന്നെ റാഫേലിണ്റ്റെ നട്ടെല്ലു തുളച്ചു വെള്ളമെടുത്തതാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യവും ആശുപത്രി അധികൃതര്‍ നിരസിച്ചു. പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ മൃതദേഹം വിട്ടുനല്‍കില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടു കൂടിയായപ്പോള്‍ കാര്യങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. പോലീസിണ്റ്റെ സഹായത്തോടെ കേസൊതുക്കി തീര്‍ക്കുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.

മുമ്പ്‌ പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചപ്പോഴും പോത്തുകുത്തി ഗുരുതരാവസ്ഥയിലെത്തിയ യുവാവിനെ ചികിത്സിക്കുന്നതില്‍ വീഴ്ചവരുത്തിയപ്പോഴും സാന്‍ജോ ആശുപത്രി ആളുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

No comments: