Thursday, November 27, 2008

സാന്‍ജോ സംഭവം: രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം; ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു


17.11.2008


പെരുമ്പാവൂറ്‍: സാന്‍ജോ ആശുപത്രി നാട്ടുകാര്‍ അടിച്ചുതകര്‍ത്ത സംഭവം രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം. രാഷ്ട്രീയ നാടകങ്ങള്‍ പൂര്‍ണമായും തള്ളി ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു.


അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിയ്ക്കല്‍ അസോസിയേഷന്‍ ഇന്ന്‌ മെഡിയ്ക്കല്‍ ബന്ദ്‌ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്‌. ടൌണിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ ആശുപത്രികളുടേയും ഒ.പി വിഭാഗം ഇന്ന്‌ പ്രവര്‍ത്തിയ്ക്കില്ലെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷിണ്റ്റെ ഭാര്യ സന്ധ്യ മരിച്ചതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആംബുലന്‍സും അടിച്ചുതകര്‍ത്തത്‌. ന്യൂമോണിയ ആണ്‌ സന്ധ്യയുടെ മരണകാരണമെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇനിയും പുറത്തുവന്നിട്ടില്ല.


യാതൊരു അസുഖവും സന്ധ്യക്ക്‌ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക്‌ അറിയില്ല. ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനാണ്‌ സന്ധ്യ സാന്‍ജോയിലെത്തിയത്‌. ചെറിയ പനിയുണ്ടെന്ന്‌ തോന്നിയതിനാല്‍ സന്ധ്യയും ഡോക്ടറെ കാണുകയായിരുന്നു. കുത്തിവയ്പ്പ്‌ എടുത്തതോടെ സന്ധ്യക്ക്‌ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. നില ഗുരുതരമായ യുവതിയെ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ആശുപത്രി തകര്‍ത്തത്‌.


എന്നാല്‍ ഇത്‌ സി.പി.എം പ്രവര്‍ത്തകരാണ്‌ എന്ന്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ നേതൃത്വം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയാണെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ആശുപത്രി തകര്‍ത്തതിനെതിരെ സാന്‍ജോ അനുകൂലികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വ്യാപാരികളും പൂര്‍ണമായി തള്ളി. കട അടപ്പിയ്ക്കാന്‍ ചെന്ന നേതാക്കളെ ആളുകള്‍ വിരട്ടി ഓടിച്ചു. തുടര്‍ന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പങ്കെടുത്ത പ്രതിഷേധ സമ്മേളനം നടക്കുമ്പോള്‍ സാന്‍ജോ എന്ന അറവുശാല അടച്ചുപൂട്ടണമെന്ന ബാനറുകളുമായി പെരുമ്പാവൂറ്‍ പൌരാവലി ആശുപത്രിയ്ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തു വന്നു. മുമ്പും അധികൃതരുടെ അനാസ്ഥമൂലം ഇവിടെ നിരവധി മരണങ്ങള്‍ നടന്നതായി ഇവര്‍ പറയുന്നു.


അടിച്ചുതകര്‍ത്ത ആശുപത്രിയില്‍ ഇന്നലെ മുന്‍മന്ത്രി കെ.എം മാണി എം.എല്‍.എ , സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മദ്ധ്യ മേഖല ഡി.ഐ.ജി വിന്‍സണ്റ്റ്‌ പോള്‍ തുടങ്ങിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നത്തലയും എത്തുമെന്ന വ്യാപക പ്രചരണമുണ്ടായിരുന്നെങ്കിലും അവരെത്തിയില്ല.

No comments: