Wednesday, November 26, 2008

ശരത്തിണ്റ്റെ കൈനഖത്താല്‍ എഴുത്തുചോക്കില്‍ വിരിയുന്നത്‌ കമനീയ ശില്‍പങ്ങള്‍


പെരുമ്പാവൂറ്‍: കൈനഖം കൊണ്ട്‌ എഴുത്തു ചോക്കില്‍ ശില്‍പങ്ങള്‍ മെനയുന്നത്‌ ശരത്തിന്‌ ക്ളാസുമുറിയിലെ നേരംപോക്കുമാത്രമായിരുന്.

അദ്ധ്യാപകര്‍ ബ്ളാക്ക്‌ ബോര്‍ഡില്‍ പാഠഭാഗങ്ങള്‍ കുറിയ്ക്കുമ്പോള്‍ പിന്‍ബെഞ്ചിലെ കൂട്ടുകാര്‍ ശരത്തിണ്റ്റെ കരവിരുത്‌ കണ്ട്‌ അന്തംവിട്ടിരിയ്ക്കുകയാവും. ക്ളാസുതീരുമ്പോഴേയ്ക്കും നിലവിളക്കും ചെസിലെ കരുക്കളും പള്ളിമിനാരങ്ങളും പിന്‍ബഞ്ചില്‍ നിരക്കും. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ്‌ കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശരത്തിണ്റ്റെ ഈ കഴിവിനെ പറ്റി ഇപ്പോള്‍ ക്ളാസ്‌ മുറിയില്‍ മാത്രമല്ല, കോളജിലും നാട്ടിലും ഒക്കെ പാട്ടാണ്‌. അതോടെ ശില്‍പനിര്‍മ്മിതിയില്‍ ശരത്‌ കൂടുതല്‍ ഗൌരവം പുലര്‍ത്താനും തുടങ്ങി. ചോക്കില്‍ തീര്‍ത്തെടുത്ത ശില്‍പങ്ങള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആനക്കൊമ്പിലോ ചന്ദനത്തിലോ ഒക്കെ ചെയ്തതാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ ഇവയ്ക്ക്‌ ആരാധകരും ആവശ്യക്കാരും ഏറി. പക്ഷെ, പണിയ്ക്കിടയിലും പൂര്‍ത്തീകരിച്ച ശേഷവും ശില്‍പങ്ങള്‍ അടര്‍ന്നുപോവുകയോ, പൊടിഞ്ഞുപോവുകയോ ചെയ്യുന്നത്‌ ഒരു പ്രശ്നമാണ്‌. അത്‌ വാര്‍ണീഷടിച്ചോ, പശയില്‍ മുക്കിയോ പരിഹരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ശില്‍പി.

ശരത്‌ ചോക്കില്‍ തീര്‍ക്കുന്ന ശില്‍പങ്ങളില്‍ ചെസിലെ കരുക്കള്‍ക്കാണ്‌ ഏറ്റവും ഡിമാണ്റ്റ്‌. കറുത്ത കരുക്കള്‍ക്കായി ചോക്ക്‌ കറുപ്പ്‌ മഷിയില്‍ മുക്കി ഉണക്കിയെടുക്കുകയാണ്‌ പതിവ്‌. രാജാവും മന്ത്രിയും കാലാളും ഉള്‍പ്പടെ ഇരുപക്ഷ സൈന്യങ്ങളേയും യുദ്ധസജ്ജരാക്കാന്‍ ശരത്തിന്‌ ഒരാഴ്ച ധാരാളം. ഇവ മോഹവിലയ്ക്ക്‌ വാങ്ങാനും ഏറെ പ്പേര്‍ തയ്യാര്‍. അതോടെ കാഞ്ഞിരക്കാട്‌ വാഴപ്പനാലില്‍ ശശിധരണ്റ്റെ മകന്‌ പഠിയ്ക്കാനുള്ള ചിലവ്‌ സ്വയം കണ്ടെത്താമെന്നായിരിയ്ക്കുന്നു.


No comments: