Tuesday, November 25, 2008

കീഴില്ലം സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥ നിയമനം;സി.പി. എമ്മിനുള്ളില്‍ പ്രതിഷേധം

25.11.2007

പെരുമ്പാവൂറ്‍: കീഴില്ലം സര്‍വ്വീസ്‌ സഹകരണബാങ്കില്‍ അടുത്ത്‌ നടക്കാന്‍ പോകുന്ന ഉദ്യോഗസ്ഥ നിയമനത്തിനെതിരെ സി.പി.എമ്മിനുള്ളില്‍ പ്രതിക്ഷേധം.
ഇടതു ഭരണസമിതിയ്ക്ക്‌ കീഴിലുള്ള ബാങ്കില്‍ നടക്കുന്ന നിയമനങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയവരെ പാര്‍ട്ടികമ്മിറ്റികളില്‍ നിന്നും മറ്റും വെട്ടിനിരത്തിയെന്നാണ്‌ ആക്ഷേപം. അടുത്തമാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിനു മുമ്പ്‌ നിയമനം നടത്താന്‍ ധൃതഗതിയില്‍ നീക്കം നടക്കുകയാണ്‌. നിയമനം നടത്താനുള്ള ടെസ്റ്റ്‌ നടത്തിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടു. അപേക്ഷ ക്ഷണിയ്ക്കും മുമ്പ്‌ തന്നെ നിയമനങ്ങള്‍ പ്രദേശവാസികള്‍ക്ക്‌ നല്‍കണമെന്ന ധാരണയുണ്ടായിരുന്നു. അങ്ങനെയാരും അര്‍ഹത നേടിയില്ലെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ നിയമന നടപടികള്‍ റദ്ദാക്കണമെന്നും ഉപാധിയുണ്ടായിരുന്നു.
റാങ്ക്‌ ലിസ്റ്റ്‌ വന്നപ്പോള്‍ കൊല്ലം സ്വദേശിനിയുടേയും ത്രിവേണി അറുന്നൂറ്റാറ്‌ സ്വദേശിയുടേയും പേരുകളായിരുന്നു മുന്നില്‍. ടെസ്റ്റ്‌ എഴുതിയ പാര്‍ട്ടിപ്രവര്‍ത്തകരുടേയും മറ്റു പ്രദേശവാസികളുടേയും പേരുകള്‍ ഏറെത്താഴെപ്പോയി. മുഖാമുഖത്തിനും ഇവര്‍ക്കുതന്നെയായിരുന്നു കൂടുതല്‍ മാര്‍ക്ക്‌. ഇതിനു പിന്നില്‍ ജനപ്രതിനിധിയായ ഒരു മുതിര്‍ന്ന പാര്‍ട്ടിനേതാവാണെന്ന ആരോപണം പാര്‍ട്ടിയക്കുള്ളില്‍ ഉയര്‍ന്നു. നേതാവ്‌ അറുന്നൂറ്റാറില്‍ പതിച്ചുവാങ്ങിയ ഭൂമിയില്‍ റബര്‍ പ്ളാണ്റ്റുചെയ്യാനും മറ്റും സഹായിച്ച വീട്ടുകാര്‍ക്കുള്ള പ്രത്യുപകാരമായിരുന്നത്രേ ഇതിലൊന്ന്‌. അതിനു സഹായിച്ച തിരുവനന്തപുരത്തെ ടെസ്റ്റ്‌ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ നോമിനിയാണ്‌ കൊല്ലം സ്വദേശിനിയെന്നും ആരോപണമു.ര്‍ന്നു.
എന്തായാലും പാര്‍ട്ടി കമ്മിറ്റികളുടെ എതിര്‍പ്പുമൂലം മാസങ്ങള്‍ നിയമനം നടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ പുതിയ നിയമനം നടത്താനുള്ള സാമ്പത്തിക ശേഷി ബാങ്കിനില്ലെന്നും ചൂണ്ടിക്കാണിയ്ക്കപ്പെട്ടു. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തിലാണ്‌ ഈ നിയമനങ്ങളെ എതിര്‍ത്ത പ്രധാനപ്പെട്ട രണ്ടുപേരെ വെട്ടിനിരത്തിയത്‌.
എന്നിട്ടും കഴിഞ്ഞ 22-ന്‌ ചേര്‍ന്ന ലോക്കല്‍കമ്മിറ്റിയിലും നിയമനത്തിനെതിരെ പ്രതിക്ഷേധ സ്വരം ഉയര്‍ന്നു. മുമ്പും നിയമനങ്ങളുടെ പേരില്‍ ഇവിടെ പാര്‍ട്ടിയ്ക്ക്‌ അകത്ത്‌ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. രണ്ടു വര്‍ഷം മുമ്പ്‌ ഒരു വനിതാ അംഗവും ഒരു വര്‍ഷം മുമ്പ്‌ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയ്യിരുന്ന ഒരംഗവും ബോര്‍ഡില്‍ നിന്ന്‌ രാജിവച്ചിരുന്നു. ഇത്തവണയും എതിര്‍പ്പുകള്‍ വകവയ്ക്കാതെ അടുത്തമാസം ആദ്യംനടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നിയമനനടപടികള്‍ പൂര്‍ത്തിയാക്കുമെന്നറിയുന്നു. എന്നാല്‍ ഇതിനെതിരെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രക്ഷോഭമുയര്‍ത്താനാണ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിണ്റ്റെ നീക്കം.

No comments: