Tuesday, November 25, 2008

സി.പി. എം നേതാവിണ്റ്റെ ഭാര്യയുടെ മാല പിടിച്ചുപറിച്ചുവെന്ന്‌ ആരോപിച്ച്‌ പോലീസ്‌ തല്ലിച്ചതച്ച യുവാക്കള്‍ ആശുപത്രിയില്‍

വാര്‍ത്ത -17.11.2007സി.
പെരുമ്പാവൂറ്‍: സി.പി.എം നേതാവിണ്റ്റെ ഭാര്യയുടെ മാല പിടിച്ചുപറിച്ചുവെന്ന്‌ ആരോപിച്ച്‌ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ച യുവാക്കളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുരുത്തിപ്ളി അക്കാട്ടുപറമ്പില്‍ എ.ജി സുഭാഷ്‌ (34), കാരാട്ടുപള്ളിക്കര നടുക്കുടി അരുണ്‍ ദാസ്‌(25) എന്നിവരാണ്‌ കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലും തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്‌. മര്‍ദ്ദനമേറ്റ ഇരുവരും അവശനിലയിലാണ്‌.
ബുധനാഴ്ചയാണ്‌ സംഭവം. എറണാകുളത്ത്‌ ടാക്സി ഡ്രൈവര്‍മാരായ യുവാക്കള്‍ ജോലികഴിഞ്ഞ്‌ രാത്രി എട്ടുമണിയോടെ പെരുമ്പാവൂരിലെത്തി. കെ.എസ്‌.ആര്‍.ടി.സി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ്‌ പാര്‍ക്കുചെയ്ത ശേഷം പച്ചക്കറിയും മറ്റും വാങ്ങി മടങ്ങിവരുമ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരെ ആക്രമിയ്ക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പാഞ്ഞെത്തിയ പോലീസ്‌ ഇവരെ സ്റ്റേഷനിലേയ്ക്ക്‌ കൊണ്ടുപോയി. അവിടെ വച്ച്‌ സി.ഐയും പാറാവു നിന്ന ഒരു പോലീസുകാരനും ഇരുവരേയും തല്ലിചതയ്ക്കുകയായിരുന്നുവെന്ന്‌ സുഭാഷ്്‌ പറഞ്ഞു. പോലീസ്‌ പിടികൂടിയ വിവരം വീട്ടിലറിയിയ്ക്കാന്‍ അനുവദിച്ചില്ല. എന്തിനാണ്‌ കസ്റ്റഡിയിലെടുത്തത്‌ എന്നു പറയാനും ആരും തയ്യാറായില്ല. രാത്രി തന്നെ മജിസ്ട്രാറ്റിനു മുന്നില്‍ ഹാജരാക്കി. അവിടെ ചോദിയ്ക്കുന്നതൊക്കെ സമ്മതിയ്ക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും പോലീസ്‌ ഭീഷണിപ്പെടുത്തി. മജിസ്ട്രറ്റ്‌ പരാതി എന്തെങ്കിലുമുണ്ടോ എന്നുമാത്രം ചോദിച്ചു.
ആലുവ സബ്‌ ജയിലില്‍ വച്ചാണ്‌ പിടിച്ചുപറിക്കേസിലാണ്‌ തങ്ങള്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്‌ എന്ന വിവരം യുവാക്കള്‍ മനസിലാക്കിയത്‌. പിറ്റേന്ന്‌ യുവാക്കള്‍ക്ക്‌ ജാമ്യം ലഭിച്ചു. ഇതേതുടര്‍ന്നാണ്‌ അവശരും അപമാനിതരുമായ യുവാക്കള്‍ ചികിത്സ തേടിയത്‌. സുഭാഷ്‌ സാന്‍ജോ ആശുപത്രിയിലും അരുണ്‍ നെല്ലിക്കുഴി നങ്ങേലില്‍ മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലുമാണ്‌.
സി.പി.എം ഈസ്റ്റ്‌ ലോക്കല്‍ സെക്രട്ടറി ബി.മണിയുടെ ഭാര്യ ജലജ കുമാരി വീട്ടിലേയ്ക്ക്‌ പോകാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആരോ അനാവശ്യം പറഞ്ഞതാണത്രേ സംഭവങ്ങള്‍ക്ക്‌ കാരണം. അനാവശ്യം പറഞ്ഞവര്‍ ഇവരാണെന്ന ധാരണയിലായിരുന്നു ചില സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന മര്‍ദ്ദനമെന്ന്‌ ദൃക്സാക്ഷികള്‍ പറയുന്നു. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ എഫ്‌.ഐ.ആര്‍ തിരുത്തി പിടിച്ചുപറിക്കേസാക്കി മാറ്റുകയായിരുന്നുവെന്നും സൂചനകളുണ്ട്‌. യുവാക്കളെ പിടികൂടിയ ദിവസം ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പോലീസ്‌ മറച്ചുവയ്ക്കുകയും ചെയ്തു. എന്തായാലും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കുമെന്നും നിരപരാധിത്വം തെളിയിയ്ക്കാന്‍ ഏതറ്റംവരെയും പോകുമെന്നും സുഭാഷ്‌ പറയുന്നു.

No comments: