Tuesday, November 25, 2008

പ്രസിഡണ്റ്റ്‌ അപമര്യാദയായി പെരുമാറി; രായമംഗലം സൌത്തില്‍ ഗ്രാമസഭായോഗം അലങ്കോലപ്പെട്ടു

18.11.2007

പെരുമ്പാവൂറ്‍: ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എസ്‌.സി ബാലവാടി ടീച്ചറോട്‌ അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ച്‌ ഒരു വിഭാഗം ആളുകള്‍ രായമംഗലം ആറാം വാര്‍ഡ്‌ ഗ്രാമസഭ അലങ്കോലപ്പെടുത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ രായമംഗലം സൌത്ത്‌ എസ്‌.സി ബാലവാടിയില്‍ ചേര്‍ന്ന ഗ്രാമസഭ യോഗമാണ്‌ അലങ്കോലപ്പെട്ടത്‌. പ്രസിഡണ്റ്റ്‌ ഉഷാ ജയകൃഷ്ണന്‍ നേരിട്ടെത്തി മാപ്പുപറയാതെ യോഗം നടത്താന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്‌. സംഭവം അറിഞ്ഞ്‌ പോലീസ്‌ എത്തിയെങ്കിലും സമരക്കാര്‍ നിലപാടു മാറ്റിയില്ല. ബാലവാടിയ്ക്ക്‌ കിട്ടിയ അരി കേടായിപ്പോയതിനെ തുടര്‍ന്ന്‌ പ്രസിഡണ്റ്റ്‌ നേരിട്ടെത്തി മോശമായി സംസാരിയ്ക്കുകയായിരുന്നുവെന്ന്‌ പരിസരവാസികള്‍ പറയുന്നു. ബാക്കിയുണ്ടായിരുന്ന അരി എടുത്തുകൊണ്ടു പോവുകയും ചെയ്തു.
എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന്‌ പ്രസിഡണ്റ്റ്‌ പറയുന്നു. ബാലവാടിയിലെ കണക്കുകള്‍ പഞ്ചായത്തിനു നല്‍കാന്‍ ടീച്ചര്‍ വിസമ്മതിച്ചതാണ്‌ സംഭവങ്ങളുടെ തുടക്കം. പട്ടികജാതി വകുപ്പിനു കീഴിലാണ്‌ ഈ ബാലവാടിയെന്നും അതുകൊണ്ട്‌ കണക്കുകള്‍ അവര്‍ക്കേ കൊടുക്കൂ എന്നും ടീച്ചര്‍ വാശിപിടിച്ചു. ഇതിനു പുറമെ വൃദ്ധജനങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന പദ്ധതി പ്രകാരമുള്ള ലിസ്റ്റ്‌ പഞ്ചായത്തിനു സമര്‍പ്പിച്ചുമില്ല. ഇവിടെ ഇറക്കിയ അരിയാകട്ടെ ഉപയോഗിയ്ക്കാതെ കേടായി. ഇത്‌ ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഈ വിവരം അന്വേഷിയ്ക്കാനെത്തിയപ്പോഴും ടീച്ചര്‍ ധിക്കാരത്തോടെയാണ്‌ പെരുമാറിയത്‌. പഞ്ചായത്തിലെ ഏക എസ്‌.സി ബാലവാടിയായ ഇവിടത്തെ ടീച്ചര്‍ ഐ.സി.ഡി.എസ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിയ്ക്കുന്നതായും പ്രസിഡണ്റ്റ്‌ പറയുന്നു. നാളുകള്‍ക്ക്‌ മുമ്പ്‌ ബാലവാടിയ്ക്ക്‌ വേണ്ടി ഗ്രാമപഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ മൂന്നു ലക്ഷം മുടക്കി. ചുറ്റുമതിലും മറ്റും നിര്‍മ്മിച്ചിരുന്നതായി മെമ്പര്‍ ചിന്നമ്മ വര്‍ഗീസ്‌ പറഞ്ഞു. ബാലവാടി ടീച്ചര്‍ ശമ്പളം വാങ്ങുന്നതും പഞ്ചായത്തില്‍ നിന്നാണ്‌. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ബാലവാടിയുടെ പ്രശനങ്ങള്‍ ചര്‍ച്ചചെയ്യാനിരിയ്ക്കെയാണ്‌ ഗ്രാമസഭ അലങ്കോലപ്പെട്ടത്‌.

No comments: