Tuesday, November 25, 2008

മുപ്പതുകോടി രൂപയ്ക്ക്‌ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സര്‍ക്കാരിന്‌ ഏറ്റെടുക്കാനാവുമെന്ന്‌ പരിസ്ഥിതി-സാംസ്കാരിക കൂട്ടായ്മ

3.12.2007

പെരുമ്പാവൂറ്‍: മുപ്പതുകോടി രൂപ മുതല്‍ മുടക്കി ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സര്‍ക്കാരിന്‌ ഏറ്റെടുക്കാനാവുമെന്ന്‌ പരിസ്ഥിതി-സാംസ്കാരിക കൂട്ടായ്മ. വസ്തുത ഇതായിരിയ്ക്കെയാണ്‌ 350 കോടി രൂപ ആസ്തിയുള്ള ഈ സ്ഥാപനം സ്വകാര്യവ്യക്തിയ്ക്ക്‌ കൈമാറാന്‍ തിടുക്കം കൂട്ടുന്നതെന്നും കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.

പരിസ്ഥിതി ഏകോപന സമിതി ചെയര്‍മാന്‍ സി.ആര്‍ നീലകണ്ഠന്‍, പ്ളാച്ചിമട ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍.പി ജോണ്‍സണ്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മേഖലാ സെക്രട്ടറി എന്‍.പി സുശീല്‍ കുമാര്‍, കേരള യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍ അനില്‍കുമാര്‍, പി.എം ജോസഫ്‌ (ഹരിത മൈത്രി), ജിയോ ജോസ്‌ (പരിസ്ഥിതി സാംസ്കാരിക കൂട്ടായ്മ), കെ.കെ ബഷീര്‍ (സോളിഡാരിറ്റി), സി.എ വിജയചന്ദ്രന്‍ (കോണ്‍ഗ്രസ്‌-എസ്‌) തുടങ്ങിയവരാണ്‌ പിന്‍വാതിലിലൂടെ റയോണ്‍സ്‌ കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത്‌ വന്നിട്ടുള്ളത്‌. റയോണ്‍സ്‌ കൈമാറ്റ ഉടമ്പടികള്‍ ഇനിയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കേവലം പത്തുകോടി മാത്രം നേരിട്ട്‌ മുടക്കാന്‍ തയ്യാറായ പള്ളുരുത്തിയിലെ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിന്‌ 74 ഏക്കറിലേറെ വരുന്ന റയോണ്‍സ്‌ വളപ്പ്‌ 99 വര്‍ഷത്തെ പാട്ടത്തിനാണ്‌ നല്‍കുന്നത്‌. ഇതോടൊപ്പം ടൂറിസം പ്രാധാന്യമുള്ള പാണിയേലി പോര്‌ പോലുള്ള സ്ഥലങ്ങള്‍ ചെറുകിട വൈദ്യുത പദ്ധതി നടത്തിപ്പിനെന്ന പേരില്‍ വിട്ടുകൊടുക്കാനും നീക്കമുണ്ട്‌.

അതേസമയം ഇലഞ്ഞിയക്കല്‍ ഗ്രൂപ്പ്‌ ഇവിടെ തുടങ്ങുന്ന പദ്ധതികളെന്തെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ പറ്റിയോ, അവരെ പുനര്‍ നിയമിയ്ക്കുന്നതു സംബന്ധിച്ചോ യാതൊരു വ്യവസ്ഥകളുമില്ല. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ താത്പര്യങ്ങള്‍ക്കായി ചുളുവിലയ്ക്ക്‌ കമ്പനി വളപ്പ്‌ കൈമാറുകയാണ്‌ സര്‍ക്കാരിണ്റ്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. റയോണ്‍സില്‍ സരക്കാരിന്‌ ഓഹരി പങ്കാളിത്തമോ നിയന്ത്രണമോ ഇല്ലാ എന്നത്‌ ഇക്കാര്യങ്ങള്‍ക്ക്‌ അടിവരയിടുന്നു.

പരിസരമലിനീകരണം ഉണ്ടാകാത്തവിധം ഇവിടെ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാനാകുമെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. റയോണ്‍സില്‍ മുമ്പ്‌ ഉത്പാദിപ്പിച്ചിരുന്ന സെല്ലോ ഫെയ്ന്‍പേപ്പര്‍ പ്ളാസ്റ്റിക്‌ നിരോധനത്തിണ്റ്റെ പശ്ചാത്തലത്തില്‍ ഇവിടെ ലാഭകരമായി നിര്‍മ്മിച്ചു വില്‍ക്കാനാകും. നിരവധി ചെറുകിട വ്യവസായ സംരംഭകര്‍ ന്യായമായ പാട്ടവ്യവസ്ഥയില്‍ ഇവിടേയ്ക്ക്‌ എത്തും. ഈ സാദ്ധ്യതകള്‍ പരിഗണിയ്ക്കാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിനും എം.സി റോഡിനും സമീപമുള്ള പെരിയാര്‍ തീരത്തെ ഭൂമി സ്വകാര്യ സംരംഭകന്‌ ദീര്‍ഘകാല പാട്ടത്തിന്‌ നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

No comments: